2010 ഡിസംബർ 8, ബുധനാഴ്‌ച

ലൗജിഹാദ്‌ അവസാനിച്ചു; ഇനി ഓര്‍ഫനേജ്‌ ഓപ്പറേഷന്‍!


കിടിലന്‍ നുണയുമായി മെട്രോമുത്തശ്ശി 

കോഴിക്കോട്ടെ `അനാഥശാല മാഫിയ'യെ കുറിച്ച്‌ പ്രമുഖ മുത്തശ്ശി പത്രം മെനഞ്ഞ
കഥ ഈ പംക്തിയില്‍ മുമ്പ്‌ പരാമര്‍ശിച്ചിരുന്നു. ഗുജറാത്ത്‌ കലാപത്തില്‍ അനാഥമാക്കപ്പെട്ട ഏതാനും കുട്ടികളെ മലബാറിലെ ചില അനാഥ ശാലകളില്‍
ചേര്‍ത്ത്‌ പഠിപ്പിക്കുന്നതിനെയാണ്‌ `അനാഥശാല മാഫിയ' എന്ന്‌ പേരിട്ടു
കിടിലന്‍ കഥ എഴുതിയത്‌. അന്യ സംസ്ഥാനത്ത്‌ നിന്നു കൊണ്ടുവരുന്ന കുട്ടികളെ
ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അതിനു പ്രത്യേക റാക്കറ്റുകള്‍ തന്നെ
പ്രവര്‍ത്തിക്കുന്നുണ്ടെന്നും പത്രം പൊടിപ്പും തൊങ്ങലും വെച്ച്‌ എഴുതി.
സത്യത്തിന്റെ അംശം പോലും ഈ വാര്‍ത്തയില്‍ ഉണ്ടായിരുന്നില്ല. കോഴിക്കോട്ടെ
ഒരു മുസ്‌ലിം വ്യാപാരി ഗുജറാത്തിലെ അനാഥകളെ നേരില്‍ കണ്ടു മനസ്സലിഞ്ഞു
അവരുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം കേരളത്തിലെ അനാഥശാലകളില്‍
കൊണ്ടുവന്നതിനെതിരെയാണ്‌ കുപ്രചാരണം നടത്തിയത്‌. ആ പത്ര റിപ്പോര്‍ട്ട്‌
അനാഥ സ്‌നേഹം കാണിച്ച വ്യാപാരിയെയും അനാഥ കുട്ടികളെയും അവരുടെ
രക്ഷിതാക്കളെയും കുറെ വട്ടം കറക്കി.

കഴിഞ്ഞ ആഗസ്‌ത്‌ 8ന്‌ ഹാപ്പ എക്‌സ്‌പ്രസിലാണ്‌ അഹമ്മദാബാദില്‍ നിന്ന്‌ 30
കുട്ടികള്‍ കോഴിക്കോട്ട്‌ എത്തിയത്‌. 22 പേര്‍ പെണ്‍കുട്ടികളായിരുന്നു.
അവരോടൊപ്പം സ്‌ത്രീകളടക്കം അഞ്ചു മുതിര്‍ന്ന ബന്ധുക്കളും ഉണ്ടായിരുന്നു.
അങ്ങനെ കൊണ്ടുവന്ന ചില കുട്ടികളില്‍ ആവശ്യമായ രേഖകള്‍
ഉണ്ടായിരുന്നില്ലെന്നത്‌ സത്യമാണ്‌. പിന്നീട്‌ അവര്‍ രക്ഷിതാക്കളുടെ
സമ്മതപത്രം ഹാജരാക്കുകയും ചെയ്‌തു. അതോടെ ആ കേസ്‌ ഏതാണ്ട്‌
കെട്ടടങ്ങിയതായിരുന്നു.

പക്ഷെ, പത്രം അടങ്ങിനിന്നില്ല. നവംബര്‍ 18 ന്‌ ഒരു മുഴുപേജ്‌
ഫീച്ചറുമായാണ്‌ മുത്തശ്ശി പത്രത്തിന്റെ കോഴിക്കോട്‌ മെട്രോ പതിപ്പ്‌
രണ്ടാം കുപ്രചാരണം തുടങ്ങിയത്‌. `കേസ്‌ അനാഥം' എന്നാണ്‌ തലക്കെട്ട്‌.
അനാഥകളെ കൊണ്ടുവന്നതിന്റെ പിന്നിലെ ഉദ്ദേശ്യം എന്ത്‌, പത്ത്‌ കുട്ടികളെ
എന്ത്‌ ചെയ്‌തു, ഹോട്ടലുകള്‍ കേന്ദ്രീകരിച്ചു മനുഷ്യ കച്ചവടം,
ഇടനിലക്കാരന്‍ ഏതു മാഫിയയുടെ കണ്ണി തുടങ്ങിയ ഹൈലൈറ്റുകളും
നല്‌കിയിരിക്കുന്നു. സംഭവത്തെ കുറിച്ച്‌ കേസ്സെടുക്കാത്തതിന്റെ പേരില്‍
പോലീസിനെ പഴിക്കുകയാണ്‌ പത്രം. ഇതോടെ കേസ്‌ അന്വേഷിക്കാന്‍ ഡി ജി പി
ഉത്തരവായിരിക്കുകയാണ്‌. ഒരുപക്ഷേ നാട്ടുനടപ്പ്‌ അനുസരിച്ച്‌ ആ പാവം
രക്ഷിതാക്കളെയും ബന്ധുക്കളെയും ഭീകരവാദ കേസ്സില്‍ പെടുത്തി
ജയിലിലടച്ചുകൂടെന്നുമില്ല. അതോടെ കോട്ടയം പത്രത്തിന്‌ സമാധാനം
കിട്ടുമെങ്കില്‍ ആവട്ടെ!

ഇത്‌ പ്രചാരണം വര്‍ധിപ്പിക്കാനുള്ള ഒരു `സെന്‍സേഷനല്‍ സ്റ്റോറി'
മാത്രമായി എഴുതി തള്ളാവുന്നതാണോ? കോട്ടയത്തും ഇടുക്കിയിലും
പത്തനംതിട്ടയിലും എറണാകുളത്തുമടക്കം കേരളത്തില്‍ ഒട്ടേറെ
അനാഥശാലകളുണ്ട്‌. അതില്‍ സംസ്ഥാനത്തിന്‌ പുറത്തുള്ള ധാരാളം
അന്തേവാസികളുമുണ്ട്‌. അവിടങ്ങളിലില്ലാത്ത ഒരു ജാഗ്രത കോഴിക്കോട്ടെ
അനാഥകളുടെ കാര്യത്തില്‍ എന്തുകൊണ്ട്‌? അനാഥാലയങ്ങള്‍ നടത്തുന്നവരും
അന്തേവാസികളും മുസ്‌ലിംകളായതു കൊണ്ടോ? മുസ്‌ലിംകള്‍ അനാഥാലയം നടത്തിയാല്‍ അതിന്റെ `ഉദ്ദേശ'മെന്തെന്നു ചോദിക്കുന്ന കോട്ടയം പത്രം സ്വന്തം
തട്ടകത്തില്‍ ആ ചോദ്യം ചോദിക്കാന്‍ ധൈര്യം കാണിക്കുമോ?
കഴിഞ്ഞ ഡിസംബര്‍ ഒന്നിന്‌ ലൗജിഹാദ്‌ ആരോപണങ്ങളെ പൂര്‍ണമായും
നിരാകരിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വരികയുണ്ടായി. ഈ കോട്ടയം പത്രവും
ചാനലും ഉള്‍പ്പെടെ അത്യാവേശം കാണിച്ച ലൗജിഹാദ്‌ ആരോപണത്തിന്‌ യാതൊരു വിധ തെളിവുമില്ലെന്നാണ്‌ കോടതി പറഞ്ഞിരിക്കുന്നത്‌. ലശ്‌കറെ ത്വയ്യിബ പോലുള്ള
ദേശാന്തര തീവ്രവാദികളുടെ പിന്തുണയോടെ ക്രിസ്‌ത്യന്‍-ഹിന്ദു
പെണ്‍കുട്ടികളെ പ്രണയിച്ചു മതം മാറ്റുന്ന വന്‍ സംഘം സംസ്ഥാനത്ത്‌
പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ ഈ മാധ്യമങ്ങള്‍ വാര്‍ത്ത വിളമ്പിയത്‌.
പോലീസ്‌ അത്‌ ഏറ്റുപിടിച്ചു. മുഖ്യമന്ത്രി പോലും അത്‌ ശരിവെച്ചു.
ആഴ്‌ചകള്‍ നീണ്ട കോലാഹലങ്ങളില്‍ മുസ്‌ലിം സമുദായം ഒറ്റപ്പെട്ടു. അവര്‍
കുറ്റവാളികളെപ്പോലെ സമൂഹത്തില്‍ സംശയിക്കപ്പെട്ടു. കാമ്പസുകളില്‍
അമുസ്‌ലിം സുഹൃത്തുക്കള്‍ `പ്രണയ ഭീതിയോടെ' അവരെ നോക്കി. ഒടുവില്‍
ഇതൊക്കെ അടിസ്ഥാനരഹിതമാണെന്ന്‌ ഹൈക്കോടതി കണ്ടെത്തിയപ്പോള്‍ കോടതി
പരാമര്‍ശം മുഖ്യധാരാ മാധ്യമങ്ങളുടെ ഏതോ ഒരു മൂലയിലെ ഒറ്റക്കോളത്തില്‍
ഒതുങ്ങി.

ഒരു സമുദായത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പത്രകേസരികള്‍ ഒരുവരി
ഖേദപ്രകടനം നടത്തിയില്ല. ചെയ്യാവുന്ന പരമാവധി ദ്രോഹം ചെയ്‌ത ശേഷം ഒരു
ഖേദം പ്രകടിപ്പിച്ചത്‌ കൊണ്ട്‌ പ്രത്യേകിച്ച്‌ ഫലവുമില്ല. എന്നാല്‍,
ഇത്തരം കുപ്രചാരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനെങ്കിലും അത്‌
പാഠമാകേണ്ടതായിരുന്നില്ലേ? മുസ്‌ലിം ചെറുപ്പക്കാര്‍ പ്രണയിച്ചാല്‍ അത്‌
തീവ്രവാദം എന്ന്‌ കണ്ടുപിടിച്ചവര്‍ തന്നെ മുസ്‌ലിംകള്‍ അനാഥശാല
നടത്തിയാല്‍ അത്‌ ഭീകരവാദം എന്ന്‌ ധ്വനിപ്പിക്കുമ്പോള്‍ ലൗജിഹാദിന്റെ
പരിണതി ഇവരെ ഒന്നും പഠിപ്പിച്ചില്ലെന്നല്ലേ നാം മനസ്സിലാക്കേണ്ടത്‌?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ