2010 ഡിസംബർ 8, ബുധനാഴ്‌ച

വിക്കിലീക്‌സ്‌ ചരിത്രം തിരുത്തുമോ?

ജനാധിപത്യം ഉദാരമായി തന്നെ സാക്ഷാല്‍കൃതമായ ഒരു കാലത്താണ്‌ നാം
ജീവിക്കുതന്നെതാണ്‌ വെപ്പ്‌. കോളനിവത്‌കരണത്തിനു ശേഷം നിലവില്‍ വന്ന
സ്വതന്ത്ര രാജ്യങ്ങളെല്ലാം സ്വീകരിച്ച ഭരണഘടനയുടെ ആധാരം ജനാധിപത്യമാണ്‌.
എന്നാല്‍ ജനാധിപത്യരാജ്യങ്ങളില്‍ പൗരന്മാര്‍ക്ക്‌ ശരിയാംവണ്ണം
വിമര്‍ശിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും സ്വാതന്ത്ര്യം
ലഭിക്കുന്നുണ്ടോ? ഭരണകൂടങ്ങളും അധികാര വൃന്ദവും ചെയ്യുന്ന
കുറ്റകൃത്യങ്ങളും തിന്മകളും ഭയരഹിതമായി വിമര്‍ശിക്കപ്പെടുന്നുണ്ടോ?
ഉണ്ടായിരുന്നുവെങ്കില്‍ ലോകത്ത്‌ ഇന്ന്‌ കാണുന്ന വിധം അധിനിവേശവും
കൂട്ടക്കുരുതികളും സാമ്പത്തിക അസമത്വവും അഴിമതിയും മറ്റു തിന്മകളും
പെരുകുമായിരുന്നില്ല.




വിവിധ മാധ്യമങ്ങളും ഇന്‍വെസ്റ്റിഗേറ്റീവ്‌ പത്രപ്രവര്‍ത്തകരും ചുക്കാന്‍
പിടിക്കുന്ന വിക്കിലീക്‌സിനു എത്ര ആയുസ്സുണ്ടാകുമെന്ന്‌ പറഞ്ഞുകൂടാ.
ഇതിന്റെ ഡയറക്‌ടര്‍ ജൂലിയന്‍ എസേഞ്ചിന്‌ ഇപ്പോള്‍ തന്നെ കടുത്ത
നിയന്ത്രണങ്ങളുണ്ട്‌. അദ്ദേഹത്തിന്റെ യാത്ര നിയന്ത്രിക്കാന്‍ അമേരിക്ക
ബ്രിട്ടനും ആസ്‌ത്രലിയക്കുമൊക്കെ നിര്‍ദേശം നല്‌കിക്കഴിഞ്ഞു. എന്തായാലും,
യുദ്ധപ്രഭുക്കളെയും അക്രമികളായ ഭരണകൂടങ്ങളെയും തെല്ലെങ്കിലും
അലോസരപ്പെടുത്താന്‍ ഇത്തരം ഇടപെടലുകള്‍ കൊണ്ട്‌ സാധിക്കുമെങ്കില്‍ അത്‌
ചരിത്രത്തില്‍ ഇടംതേടുക തന്നെ ചെയ്യും. 
ഇതിനു മുമ്പ്‌, അഫ്‌ഗാന്‍ വാര്‍ ഡയറി എന്ന പേരില്‍ രഹസ്യ വിവരങ്ങളടങ്ങിയ
96,900 ഡോക്യുമെന്റുകള്‍ വിക്കിലീക്‌സ്‌ പുറത്തുവിട്ടിരുന്നു. മറ്റു ചില
രഹസ്യ രേഖകളില്‍ അമേരിക്കയാണ്‌ തീവ്രവാദത്തിന്റെ മൊത്ത വിതരണക്കാരെന്ന്‌
സാക്ഷാല്‍ സി ഐ എയുടെ ഡോക്യുമെന്റുകള്‍ പുറത്താക്കി ലോകത്തെ
ബോധ്യപ്പെടുത്താന്‍ വിക്കിലീക്‌സിനു കഴിഞ്ഞിട്ടുണ്ട്‌. യു എസ്‌ പിടിയിലായ
ബോംബെ ആക്രമണത്തിലെ വിവാദ നായകന്‍ ഹെഡ്‌ലിയെപ്പോലെ ഒട്ടേറെ ചാരന്മാര്‍
അമേരിക്കക്കു വേണ്ടി പല വിദേശ രാജ്യങ്ങളിലുമുണ്ടെന്ന്‌ ഫിബ്രവരി 2 ന്റെ
ഒരു സി ഐ എ രേഖയിലൂടെ വിക്കിലീക്‌സ്‌ ചൂണ്ടിക്കാട്ടിയത്‌ ഏറെ
ഒച്ചപ്പാടുണ്ടാക്കിയിരുന്നുവല്ലോ. 9/11 നു മുമ്പു തന്നെ `ഭീകരവിരുദ്ധ'
പോരാട്ടത്തിനുള്ള ഒരുക്കങ്ങള്‍ക്ക്‌ അമേരിക്ക തുടക്കം
കുറിച്ചിട്ടുണ്ടെന്ന വസ്‌തുതയിലേക്കും വിക്കിലീക്‌സ്‌ വെളിച്ചം
വീശുന്നുണ്ട്‌.
വിക്കിലീക്ക്‌സ്‌ എന്ന പേരില്‍ ലോകപ്രശസ്‌തിയാര്‍ജിച്ച ആഗോള
മാധ്യമസ്ഥാപനത്തെ ഓര്‍ത്തുകൊണ്ടാണ്‌ ഇത്രയും പറഞ്ഞുവെച്ചത്‌. അനീതിയും
അധര്‍മവും വലിച്ചുപുറത്തിടുക എന്ന വലിയ സേവനം ചെയ്യുന്ന ഈ സ്ഥാപനം
2007ലാണ്‌ ഔപചാരികമായി തുടങ്ങിയത്‌. ഇതിനകം അമേരിക്കന്‍ സാമ്രാജ്യത്വത്തെ
തന്നെ വിറപ്പിക്കുന്ന ഒട്ടേറെ രഹസ്യവിവരങ്ങള്‍ ലോകത്തിനു നല്‌കി അത്‌
പ്രശസ്‌തിയാര്‍ജിച്ചുകഴിഞ്ഞു. അമേരിക്കയുടെ ഇറാഖ്‌ അധിനിവേശവുമായി
ബന്ധപ്പെട്ട്‌ നാലു ലക്ഷം രഹസ്യരേഖകളാണ്‌ ഈ മാസം (2010 ഒക്‌ടോബര്‍)
വിക്കിലീക്ക്‌സ്‌ പുറത്തുവിട്ടിരിക്കുന്നത്‌. ലോകത്തിലെ ഏറ്റവും വലിയ
മിലിട്ടറി ലീക്ക്‌ ആണത്രെ ഇത്‌. ഒക്‌ടോബര്‍ 22ന്‌ പുറത്തുവന്ന വിക്കി
ലീക്‌സില്‍ 2004 ജനുവരി 1 മുതല്‍ 2009 ഡിസംബര്‍ 31 വരെ അമേരിക്ക
ഇറാക്കില്‍ നടപ്പാക്കിയ യുദ്ധരഹസ്യങ്ങളും ക്രൂരമായ നടപടികളുമൊക്കെ വീഡിയോ
സഹിതമുണ്ട്‌. ഇതനുസരിച്ച്‌ ഇറാക്കില്‍ ഇതുവരെ 1,09,032 പേര്‍
യുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു. അതില്‍ 66,081 സിവിലിയന്മാരും
23,984 പോരാളികളും 15,196 തദ്ദേശീയ പോലീസും 3,771 വിദേശ
പട്ടാളക്കാരുമാണ്‌. ഇറാക്കില്‍ കൊല്ലപ്പെടുന്നത്‌ തീവ്രവാദികളാണെന്ന
സഖ്യസേനയുടെ വാദമാണ്‌ ഇവിടെ തകരുന്നത്‌. മരണപ്പെട്ടവരില്‍ 60 ശതമാനം
സിവിലയന്മാരാണെന്നും, ആറു വര്‍ഷത്തിനിടെ പ്രതിദിനം 31 സിവിലിയന്മാര്‍
കൊല്ലപ്പെട്ടിട്ടുണ്ടെന്നും അനിഷേധ്യ രേഖകളിലൂടെ വിക്കി ലീക്‌സ്‌
തുറന്നുകാട്ടുന്നു. അഫ്‌ഗാനിലെ മരണത്തിന്റെ അഞ്ചു മടങ്ങാണ്‌ ഇറാക്കിലേത്‌
എന്നും രേഖ വ്യക്തമാക്കുന്നു. 2010 ഏപ്രിലില്‍ പുറത്തുവിട്ട രേഖകളില്‍,
ഇറാക്കില്‍ സിവിലയന്മാര്‍ക്കു നേരെയുള്ള യു എസ്‌ പട്ടാളത്തിന്റെ
ക്രൂരതകളുടെ വീഡിയോ തെളിവുകളുണ്ട്‌.
തിന്മകളെ തുറന്നുകാട്ടാനുള്ള വഴി എന്താണ്‌? പ്രധാനമായും ജനകീയ ഇടപെടല്‍
തന്നെ. എന്നാല്‍, രാഷ്‌ട്രീയപ്പാര്‍ട്ടികളും പ്രസ്ഥാനങ്ങളും പക്ഷം
പിടിക്കുകയും ചൂഷകരായ അധികാരിവര്‍ഗത്തിന്റെ പങ്കുപറ്റുകയും അവരുടെ
ആനുകൂല്യങ്ങള്‍ സ്വീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു സന്ദര്‍ഭത്തില്‍
ജനകീയ ഇടപെടല്‍ നടപ്പില്ല. ഒറ്റപ്പെട്ട ചില പൗരാവകാശ സംഘടനകള്‍ക്കും
വ്യക്തികള്‍ക്കുമേ അതിനു കഴിയൂ. അവരെയാകട്ടെ, അധികാരമുള്ളവര്‍
എളുപ്പത്തില്‍ നിശബ്‌ദരാക്കുകയോ തീവ്രവാദ മുദ്ര ചാര്‍ത്തി അകത്താക്കുകയോ
ചെയ്യും. രണ്ടാമതൊരു പ്രതീക്ഷയുള്ളത്‌ മാധ്യമങ്ങളിലാണ്‌. മാധ്യമങ്ങള്‍
കോടികള്‍ മുടക്കുമുതലാവശ്യമായ വ്യവസായ സ്ഥാപനങ്ങളായി മാറിയതോടെ അതിനും
സ്വതന്ത്രമായി നിലനില്‌പില്ലാതായി. അതിജീവനത്തിന്‌ വ്യവസായികളുടെയും
ഭരണകര്‍ത്താക്കളുടെയും തോളില്‍ കൈചുറ്റി നടക്കുന്ന പത്രമാധ്യമ
പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും തിന്മകള്‍ക്കു നേരെ കൈ
ചൂണ്ടാനുള്ള ധൈര്യം ഉണ്ടാവില്ല. തിന്മകള്‍ പടരുന്നത്‌ ഭയക്കുന്നവരെ
സംബന്ധിച്ച്‌ വല്ലാത്ത ഒരു പ്രതിസന്ധിയുടെ കാലമാണിതെന്നു ചുരുക്കം.
ഇത്തരമൊരു സന്ദര്‍ഭത്തിലാണ്‌ ബദല്‍ മാധ്യമങ്ങള്‍ പ്രസക്തമാകുന്നത്‌.
ഇന്ത്യയില്‍ അടുത്തിടെ ഭരണകര്‍ത്താക്കള്‍ നടത്തിയ കോടികളുടെ അഴിമതി
ഇടപാടുകളും വര്‍ഗീയ കക്ഷികളുടെ ഗൂഢപദ്ധതികളും മറനീക്കിക്കാട്ടിയ
തെഹല്‍ക്ക നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ മാതൃകയായി പലരും
ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്‌. അതിന്റെ പ്രവര്‍ത്തനരീതിയില്‍
വിമര്‍ശനങ്ങളുണ്ടാവാമെങ്കിലും, തങ്ങളുടെ ദുഷ്‌ചെയ്‌തികള്‍
പുറത്തറിയിക്കുന്ന തെഹല്‍ക്ക പോലുള്ള മാധ്യമശൃംഖല നാട്ടിലുണ്ടെന്ന ബോധം,
അഴിമതിക്കാരെയും വര്‍ഗീയ ശക്തികളെയും സ്വല്‌പമെങ്കിലും
ഭയപ്പെടുത്താതിരിക്കില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ